എഐ ഉപയോഗിച്ച് കോഡ് എഴുതുന്ന പ്രവണത വേഗത്തിൽ ഉയരുന്നതിനിടെ, അതിന്റെ വിശ്വാസ്യതയിൽ ഗുരുതര പ്രശ്നങ്ങൾ ഉയരുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു. എഐ സൃഷ്ടിച്ച കോഡിലെ 43 ശതമാനം മാറ്റങ്ങൾ പ്രൊഡക്ഷൻ ഘട്ടത്തിൽ എത്തിയ ശേഷം മാനുവൽ ഡീബഗിംഗ് ആവശ്യമായി വരുന്നതായി കണ്ടെത്തി.
ഗുണനിലവാര പരിശോധനകളും സ്റ്റേജിംഗ് ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കിയ ശേഷവും, കോഡ് പൂർണമായി വിശ്വസനീയമല്ലെന്നതാണ് പ്രധാന ആശങ്ക. ഒരു റിഡിപ്ലോയ്‌മെന്റിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതായി ഒരു സ്ഥാപനവും വ്യക്തമാക്കിയിട്ടില്ല. ഭൂരിഭാഗം കമ്പനികൾക്കും രണ്ട് മുതൽ മൂന്ന് വരെ ശ്രമങ്ങൾ ആവശ്യമായി വരുന്നു.
Satya Nadellaയും Sundar Pichaiയും അവരുടെ കമ്പനികളിൽ ഏകദേശം 25 ശതമാനം കോഡ് എഐ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ എഐ കോഡിംഗ് വ്യാപകമാകുമ്പോഴും, അതിനെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ പിന്നിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഉൽപ്പാദനക്ഷമത ഉയരുന്നുവെങ്കിലും, പിഴവുകൾ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നത് സോഫ്റ്റ്‌വെയർ വികസന പ്രക്രിയയെ തന്നെ മന്ദഗതിയിലാക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.





