സെന്റ് പീറ്റേഴ്‌സ്ബർഗ്
റഷ്യ യുക്രൈനിലെ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന ആശയങ്ങൾ യുക്രൈൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ചർച്ചയുടെ അടിസ്ഥാനമാകാമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെയാണ് പുടിന്റെ പ്രതികരണം. റഷ്യൻ സൈന്യം എല്ലാ ദിവസവും മുന്നേറുകയാണെന്നും ലുഹാൻസ്കിന്റെ മുഴുവൻ പ്രദേശവും ഡൊണെസ്ക്, സപോരിഴ്യ മേഖലകളുടെ വലിയ ഭാഗങ്ങളും റഷ്യയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധഭൂമിയിൽ റഷ്യയ്ക്ക് മുൻതൂക്കമുണ്ടെന്നും ആവശ്യമായാൽ സൈനിക മാർഗത്തിലൂടെ വിജയം നേടുമെന്നും പുടിൻ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപുമായി മുമ്പ് നടന്ന ചർച്ചകളിൽ ചില ധാരണകൾ ഉണ്ടായിരുന്നുവെന്നും അവ മാനിക്കാൻ റഷ്യ തയ്യാറാണെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ യുക്രൈനും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും യാഥാർഥ്യങ്ങൾ അംഗീകരിച്ച് ആവശ്യമായ വിട്ടുവീഴ്ചകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കി പുടിനെ നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് ക്ഷണിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം ക്രെംലിനാണ് എടുക്കേണ്ടതെന്നും അതിനുള്ള ഉത്തരവാദിത്തം റഷ്യൻ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്നാണ് പുടിന്റെ നിലപാട്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ യുദ്ധഭൂമിയിലെ ഏറ്റുമുട്ടലും നയതന്ത്ര നീക്കങ്ങളും ഒരേസമയം തുടരുകയാണ്. സമാധാന ചർച്ചകളോട് വാതിൽ പൂർണമായി അടച്ചിട്ടില്ലെങ്കിലും തങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന പുടിന്റെ പ്രസ്താവന യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
