കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും, ഹെയ്തിയുടെ പോരാട്ടവീര്യത്തിന് ലോക ഫുട്ബോൾ ആദരമർപ്പിക്കുകയാണ്. 52 വർഷത്തിന് ശേഷമാണ് ഹെയ്തി വീണ്ടും ലോകകപ്പ് വേദിയിലെത്തിയത്. മൂന്ന് മത്സരങ്ങളിലും ജയിക്കാനായില്ലെങ്കിലും, അവസാന മത്സരത്തിൽ ശക്തരായ മൊറോക്കോയ്ക്കെതിരെ രണ്ട് തവണ ലീഡ് നേടിയ പ്രകടനം ആരാധകരുടെ പ്രശംസ നേടി.
ബ്രസീൽ, മൊറോക്കോ, സ്കോട്ലൻഡ് എന്നിവരടങ്ങിയ അതിശക്തമായ ഗ്രൂപ്പിലായിരുന്നു ഹെയ്തി മത്സരിച്ചത്. സ്കോട്ലൻഡിനോട് 1-0നും ബ്രസീലിനോട് 3-0നും തോറ്റ ശേഷവും ടീം ആത്മവിശ്വാസം കൈവിട്ടില്ല. അവസാന മത്സരത്തിൽ മൊറോക്കോയെ വിറപ്പിച്ചുകൊണ്ട് രണ്ട് ഗോളുകൾ നേടിയ ഹെയ്തി ലോകകപ്പ് വേദിയിൽ 52 വർഷത്തിനുശേഷം വീണ്ടും ഗോൾവല കുലുക്കിയതും ചരിത്ര നേട്ടമായി.
രാജ്യത്തിനകത്തെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ പ്രതിസന്ധിയും കാരണം സ്വന്തം നാട്ടിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പോലും കളിക്കാനാകാത്ത സാഹചര്യത്തിലാണ് ഹെയ്തി ലോകകപ്പിലെത്തിയത്. അതുകൊണ്ടുതന്നെ ഈ പങ്കാളിത്തം ഫുട്ബോൾ വിജയം മാത്രമല്ല, ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായാണ് ലോകം കണ്ടത്.
അവസാന വിസിലിന് ശേഷം കളിക്കാർ സ്റ്റാൻഡിലുണ്ടായിരുന്ന ആരാധകരെ കൈയടിച്ച് അഭിവാദ്യം ചെയ്തു. പരിശീലകൻ സെബാസ്റ്റ്യൻ മിഞ്ഞെ, ഫലത്തിൽ നിരാശയുണ്ടെങ്കിലും താരങ്ങളുടെ സമർപ്പണത്തിലും പോരാട്ടവീര്യത്തിലും അഭിമാനമുണ്ടെന്ന് പറഞ്ഞു. ലോകകപ്പ് അവസാനിച്ചെങ്കിലും, ഹെയ്തി ഈ ടൂർണമെന്റിൽ നേടിയത് ആദരവും അംഗീകാരവുമാണെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
www.keralanewsmediaonline.com
