കിരൺ എസ് പിള്ളൈ, മാനേജിങ് ഡയറക്ടർ കേരള ന്യൂസ് മീഡിയ
റഷ്യ യുക്രൈൻ യുദ്ധത്തിൽ ആദ്യമായി സൈനികരുടെ പങ്കാളിത്തം ഇല്ലാതെ റോബോട്ടുകൾ മാത്രം ഉപയോഗിച്ച് ഒരു റഷ്യൻ നിലയം യുക്രൈൻ പിടിച്ചെടുത്തതായി പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കി അറിയിച്ചു.
മുഴുവൻ ഓപ്പറേഷനും മനുഷ്യ സൈനികരെ വിന്യസിക്കാതെ ഭൂതല റോബോട്ടുകളും മറ്റ് അൺമാൻഡ് സംവിധാനങ്ങളും ഉപയോഗിച്ചാണ് നടത്തിയത്. ആക്രമണത്തെ തുടർന്ന് റഷ്യൻ സൈന്യം കീഴടങ്ങിയെന്നും യുക്രൈൻ വശത്ത് ഒരു നഷ്ടവും ഉണ്ടായില്ലെന്നും സെലെൻസ്കി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരം ഭൂതല റോബോട്ടുകൾ 22000ലധികം ദൗത്യങ്ങൾ നിർവഹിച്ചതായി അദ്ദേഹം പറഞ്ഞു. ഏറ്റവും അപകടകരമായ മേഖലകളിൽ സൈനികരെ മാറ്റിസ്ഥാപിച്ച് ഈ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനാൽ മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ ആരംഭിച്ച യുദ്ധം ഇപ്പോൾ ഉയർന്ന സാങ്കേതികതയിലേക്ക് മാറിയിരിക്കുകയാണ്. ഡ്രോണുകളും റോബോട്ടുകളും വ്യാപകമായി ഉപയോഗിക്കുന്ന പുതിയ രീതിയിലുള്ള യുദ്ധമാണ് നിലവിൽ നടക്കുന്നത്.യുദ്ധഭൂമിയിൽ മനുഷ്യരുടെ പങ്ക് കുറയ്ക്കുകയും സാങ്കേതിക സംവിധാനങ്ങളുടെ പങ്ക് വർധിക്കുകയും ചെയ്യുന്ന പ്രവണത ഭാവിയിലെ യുദ്ധരീതികളെ മാറ്റിമറിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.





