കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കൊളംബിയക്കെതിരായ ഗോൾരഹിത സമനിലയ്ക്കുശേഷം റൊണാൾഡോയെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിപ്പിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ടീമിന്റെ തീരുമാനത്തെ ശക്തമായി പ്രതിരോധിച്ച് പരിശീലകൻ റോബർട്ടോ മാർട്ടിനസ് രംഗത്തെത്തി.
പരിശീലന ഡാറ്റയും താരത്തിന്റെ ശാരീരിക ക്ഷമതയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് റൊണാൾഡോയെ മുഴുവൻ സമയവും കളിപ്പിക്കുന്നതെന്ന് മാർട്ടിനസ് വ്യക്തമാക്കി. ലയണൽ മെസി, എർലിങ് ഹാലൻഡ് തുടങ്ങിയ താരങ്ങൾക്ക് വിശ്രമം നൽകിയെങ്കിലും റൊണാൾഡോയുടെ കാര്യത്തിൽ അത്തരമൊരു ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പിൽ ഇതിനകം തന്നെ റൊണാൾഡോ ചരിത്ര നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമായി അദ്ദേഹം മാറി. പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി.
ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് പൂർത്തിയാക്കിയ പോർച്ചുഗൽ റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യയെ നേരിടും. റൊണാൾഡോയും ലൂക്ക മോഡ്രിച്ചും തമ്മിലുള്ള ഏറ്റുമുട്ടൽ ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരങ്ങളിലൊന്നായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
