കേന്ദ്ര ഫണ്ട് നിലനിർത്തി കേരളം; പി.എം. ശ്രീ പദ്ധതിക്ക് പുതിയ നയസമിതി

screenshot 2026 06 23 01 30 00 40 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ല ത് ഷാ എം

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ കേരളം തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. എന്നാൽ പദ്ധതിയുടെ നടത്തിപ്പിലും വിദ്യാഭ്യാസ നയപരമായ വിഷയങ്ങളിലും സംസ്ഥാനത്തിന്റെ അധികാരം സംരക്ഷിക്കാൻ പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെ ബാധിക്കുന്ന വിഷയങ്ങൾ വിശദമായി പഠിച്ച ശേഷമായിരിക്കും തുടർനടപടികൾ.

മുൻ സർക്കാർ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെക്കുകയും പദ്ധതിയുടെ ഭാഗമായി ഫണ്ട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലെ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തിന് ഇതിനകം 99 കോടി രൂപയിൽ കൂടുതൽ ലഭിച്ചിട്ടുണ്ടെന്നും 106 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, എക്സൈസ് മന്ത്രി എം. ലിജു എന്നിവരും സമിതിയിലുണ്ട്. കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തുകയും കേരളത്തിന്റെ നിലപാട് രൂപീകരിക്കുകയും ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല.

സ്കൂൾ പാഠ്യപദ്ധതി നിശ്ചയിക്കുന്ന അധികാരം സംസ്ഥാനത്തിനായിരിക്കണമെന്നും പദ്ധതി നടപ്പാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശവും കേരളത്തിനായിരിക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, സ്മാർട്ട് ക്ലാസ് മുറികൾ, നൂതന പഠനരീതികൾ, വിദ്യാർത്ഥി കേന്ദ്രീകൃത പഠന അന്തരീക്ഷം എന്നിവ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിൽ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള അന്തിമ നയരേഖ തയ്യാറാക്കുക എന്നതാണ് പുതിയ സമിതിയുടെ പ്രധാന ദൗത്യം.


കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ-പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com

……….