കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും നിലനിന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന ക്ഷാമമോ വലിയ വിലക്കയറ്റമോ ഉണ്ടാകാതിരുന്നത് ഇന്ത്യയുടെ ഊർജ നയത്തിന്റെയും നയതന്ത്രത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറി ഉദ്ഘാടനം ചെയ്ത ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യ 25 മുതൽ 26 വരെ രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി നടത്തിയിരുന്നത്. സംഘർഷകാലത്ത് അത് 40-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതായും ഇതിലൂടെ വിതരണത്തിലെ തടസ്സങ്ങൾ ഫലപ്രദമായി മറികടക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടായിട്ടും രാജ്യത്തെ ഇന്ധന വിതരണം തടസ്സപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണവില കുതിച്ചുയർന്നപ്പോൾ പൊതുമേഖല എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായെങ്കിലും അതിന്റെ ഭാരം സാധാരണ ജനങ്ങളിലേക്ക് പൂർണമായി മാറ്റിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഊർജ സുരക്ഷ ഉറപ്പാക്കാൻ റിഫൈനറികളുടെ വികസനവും വിതരണ ഉറവിടങ്ങളുടെ വൈവിധ്യവൽക്കരണവും കേന്ദ്ര സർക്കാർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ പുതിയ റിഫൈനറി ഉൾപ്പെടെയുള്ള പദ്ധതികൾ ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് പുതിയ കരുത്ത് നൽകുമെന്നും ഭാവിയിലെ ആഗോള പ്രതിസന്ധികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ രാജ്യത്തെ സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com
