കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജീവ് ഗോപാലൻ
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാർഥികൾ ജീവനൊടുക്കിയത്.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് നേരിടുന്നതെന്നും ഇനി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത ബി.ജെ.പി നേതാവും കുടുംബാംഗങ്ങളും റിമാൻഡിലാണ്. നേരത്തെ കസ്റ്റഡിയിൽ എടുത്ത ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ മുമ്പ് അറസ്റ്റിലായ അഞ്ചുപേരെ കോടതി ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഉത്തരാഖണ്ഡിലെ ദെഹ്‌റാഡൂണിൽനിന്ന് ഇവരെ പിടികൂടിയത്. രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് മുഖ്യപ്രതി. ഇയാളിൽനിന്ന് ചോദ്യപേപ്പർ വാങ്ങിയവരാണ് ഉത്തരാഖണ്ഡിൽനിന്ന് പിടിയിലായത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നവരാണ് ഇവർ.
നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഡൽഹിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു





