കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
വർഷങ്ങളോളം ആഭ്യന്തര യുദ്ധങ്ങളും ഗറില്ല പോരാട്ടങ്ങളും നേരിട്ട കൊളംബിയ ഇപ്പോൾ ലോകത്തിലെ പ്രധാന “മെർസനറി സപ്ലയർ” രാജ്യങ്ങളിലൊന്നായി മാറുകയാണെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടുന്നു. ആയിരക്കണക്കിന് മുൻസൈനികരാണ് ഇപ്പോൾ യുക്രൈൻ ഉൾപ്പെടെയുള്ള വിദേശ യുദ്ധമേഖലകളിലേക്ക് പോകുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷങ്ങളിലായി കുറഞ്ഞത് 10,000 കൊളംബിയക്കാർ വിവിധ വിദേശ സൈനിക സംഘങ്ങളിലേക്കും സുരക്ഷാ കരാർ കമ്പനികളിലേക്കും ചേർന്നിട്ടുണ്ട്. ഇവരിൽ നൂറുകണക്കിന് പേർ യുക്രൈൻ യുദ്ധരംഗത്തും എത്തി.
കൊളംബിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച പലർക്കും ഗറില്ല യുദ്ധം, കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകൾ, സ്ഫോടക വസ്തു നിർമ്മാണം തുടങ്ങിയ മേഖലകളിൽ ശക്തമായ പരിശീലനമുണ്ട്. അമേരിക്കൻ സൈനിക ഉപദേഷ്ടാക്കളുടെ പരിശീലനവും പലർക്കും ലഭിച്ചിട്ടുണ്ട്.
കൊളംബിയൻ സൈനികർ ചെറുപ്പത്തിൽ തന്നെ വിരമിക്കേണ്ട സാഹചര്യമാണുള്ളത്. പലരും 30കളുടെ അവസാനത്തിലും 40കളുടെ തുടക്കത്തിലുമാണ് സർവീസിൽ നിന്ന് പുറത്താകുന്നത്. കുറഞ്ഞ പെൻഷനും സാധാരണ ജോലികളിലെ അവസരക്കുറവും പലരെയും വീണ്ടും യുദ്ധരംഗങ്ങളിലേക്ക് തിരികെ തള്ളുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൊളംബിയയിൽ മാസം ഏകദേശം 700 ഡോളർ പെൻഷൻ ലഭിക്കുമ്പോൾ യുക്രൈനിൽ യുദ്ധരംഗത്ത് പോരാടുന്നവർക്ക് 4000 ഡോളർ വരെ ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം നിരവധി കുടുംബങ്ങൾ ഇപ്പോൾ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രൈനിൽ പോയി കാണാതായവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾ മൃതദേഹങ്ങൾ പോലും തിരിച്ചുകിട്ടാതെ വലയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വിദേശ യുദ്ധങ്ങൾക്ക് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ഇടനിലക്കാരെ നിയന്ത്രിക്കാൻ കൊളംബിയൻ സർക്കാർ ഇപ്പോൾ പുതിയ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. മുൻസൈനികർക്കായി മാനസികാരോഗ്യ സഹായവും സിവിലിയൻ തൊഴിൽ പരിശീലനവും ആവശ്യമാണ് എന്ന ആവശ്യവും ശക്തമാകുകയാണ്.
ഒരു കാലത്ത് ആഭ്യന്തര യുദ്ധത്തിന്റെ രാജ്യമായി അറിയപ്പെട്ട കൊളംബിയ ഇപ്പോൾ ആഗോള സംഘർഷങ്ങൾക്ക് പരിശീലനം നേടിയ മനുഷ്യവിഭവം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





