വിഷു എല്ലാവർക്കും സന്തോഷത്തിന്റെ നാളാണെങ്കിൽ കാറ്ററിങ് തൊഴിലാളികൾക്ക് അത് സങ്കടത്തിന്റെ കാലമായി മാറുകയാണ്. വിഷുവിന് സദ്യ ഒരുക്കാൻ ഗ്യാസില്ലാത്തതാണ് കാറ്ററിങ് മേഖലയുടെ കടുത്ത പ്രതിസന്ധിക്ക് കാരണം. പാചകവാതക ക്ഷാമം തുടരുമ്പോൾ എങ്ങനെ സദ്യ ഒരുക്കുമെന്ന ആശങ്കയിലാണവർ.
പാചകവാതകത്തിന് പകരം വിറകിലേക്ക് മാറിയാണ് ചില സ്ഥാപനങ്ങൾ പാചകം ചെയ്യുന്നത്. പല കാറ്ററിങ് സ്ഥാപനങ്ങളും ഓഡറുകൾ വെട്ടിക്കുറച്ചു കഴിഞ്ഞു. അതേസമയം രാജ്യത്തുടനീളം എൽപിജി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്ര സർക്കാർ താൽക്കാലം മാറ്റം വരുത്തിയിട്ടില്ലെങ്കിലും എൽ പി ജി സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഡീസൽ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ നേരത്തെ ഉയർത്തിയിരുന്നു. 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് കൂട്ടിയത്. വിമാന ഇന്ധന തീരുവയും 29.5 രൂപയിൽ നിന്ന് 42 രൂപയായി ഉയർത്തിയിട്ടുണ്ട്.
രാജ്യത്ത് 31,700ൽ അധികം ഉപഭോക്താക്കൾ എൽപിജി കണക്ഷൻ ഉപേക്ഷിച്ച് പിഎൻജിയിലേക്ക് മാറിയതായാണ് വിവരം. രാജ്യത്തെ ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മുൻനിർത്തി രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നത് തടയാൻ കേന്ദ്ര സർക്കാരിന് ആയില്ല എന്നാണ് വിലയിരുത്തൽ.





